വന്ദേ ഭാരത് ട്രെയിൻ വന്നതോടെ ഇനി കൊച്ചിയിലല്ലാ തിരുവനന്തപുരം വരെ പോയി അപ്പക്കച്ചവടം നടത്തി തിരിച്ചു വരാമെന്ന് ബിജെപി നേതാവും റെയിൽവെ പി എ സി ചെയർമാനുമായ പികെ കൃഷ്ണദാസ് പറഞ്ഞു.
ജനകീയ പ്രതിരോധ യാത്രക്കിടെ ചെറുതുരുത്തിയിൽ നടന്ന സ്വീകരണയോഗത്തിൽ എം വി ഗോവിന്ദൻ പറഞ്ഞ അപ്പക്കഥ ഏറെ ചർച്ചയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ട്രോളുകളും അപ്പക്കഥയെ ചൊല്ലി ഉണ്ടായിരുന്നു. ഇനി ഗോവിന്ദൻ മാഷിന് സന്തോഷിക്കാം എന്നായിരുന്നു കൃഷ്ണദാസിൻറെ പരിഹാസം. അപ്പക്കച്ചവടം നടത്തുന്ന കുടുംബശ്രീക്കാർക്ക് വന്ദേഭാരത് ട്രെയിനിൽ ഷൊർണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇനി വേഗത്തിൽ യാത്ര ചെയ്യാമെന്നായിരുന്നു കൃഷ്ണദാസിൻറെ കമൻറ്.
"രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ച് കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ദുഖിക്കേണ്ട. രണ്ട് ലക്ഷം കോടി ചെലവഴിക്കാതെ നാമമാത്രമായ തുകയ്ക്കാണ് കേരളത്തിലെ ജനങ്ങൾ ഇനി തെക്കുനിന്ന് വടക്കോട്ടേക്കും വടക്കുനിന്നും തെക്കോട്ടേക്കും വളരെ വേഗത്തിൽ യാത്ര ചെയ്യുക" കൃഷ്ണദാസ് പറഞ്ഞു.
തുടക്കത്തിൽ തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ 90 കിലോമീറ്റർ വേഗതയിലും എറണാകുളത്തു നിന്നും ഷൊർണൂർ വരെ 100 കിലോമീറ്റർ വേഗതയിലും ഷൊർണൂർ മുതൽ കണ്ണൂർ വരെ 110 കിലോമീറ്റർ വേഗതയിലുമാണ് വന്ദേ ഭാരത് എക്സ്പ്രസ് സഞ്ചരിക്കുക എന്നും പി കെ കൃഷ്ണദാസ് അറിയിച്ചു.