കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞ് പോലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് ഇന്നലെ രാത്രി ഹോസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്.
ജഡ്ജിയാണെന്നും വാഹനം കേടായതിനാല്‍ സഹായിക്കണമെന്നുമാണ് പോലീസിനെ വിളിച്ച് പറഞ്ഞത്. അതുപ്രകാരം പോലീസ് എത്തി ഹോട്ടലില്‍ എത്തിച്ചു. ഭീഷണിയുണ്ടെന്ന് പറഞ്ഞതിനാല്‍ സുരക്ഷയും ഏര്‍പ്പെടുത്തി. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിടണമെന്നാണ് പറഞ്ഞത്. ഇതോടെ പോലീസിന് സംശയം തോന്നി. ജീപ്പില്‍ കയറാന്‍ പറഞ്ഞ ശേഷം ഐഡികാര്‍ഡ് ചോദിച്ചിട്ടും നല്‍കിയില്ല. തുടര്‍ന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്തു. ഇതോടെയാണ് കള്ളി പൊളിഞ്ഞത്.
ഒരു സുഹൃത്തിനെ കാണാനാണ് കാസര്‍കോട് എത്തിയതെന്നാണ് ഷംനാദ് മൊഴി നല്‍കിയത്. "ബസില്‍ വെച്ച് മറ്റൊരാളുമായി വഴക്കായി. ബസ് ജീവനക്കാര്‍ നീലേശ്വരത്ത് ഇറക്കിവിട്ടു. രാത്രിയായതിനാല്‍ പോലീസ് സഹായം ലഭിക്കുമോ എന്ന് സംശയമുള്ളതിനാലാണ് ജഡ്ജിയാണെന്ന് പറഞ്ഞത്. കാഞ്ഞങ്ങാടെത്തി ട്രെയിനില്‍ പോകാമെന്നാണ് കരുതിയത്. ഒമ്പത് കേസുകള്‍ തിരുവനന്തപുരത്ത് തന്റെ പേരിലുണ്ട്." ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു.
"വാഹനം കേടായി സഹായിക്കണമെന്നാണ് രാത്രി വിളിച്ച് പറഞ്ഞത്. രാത്രി ഇത്തരം സഹായം ആരാവശ്യപ്പെട്ടാലും നല്‍കും. ജഡ്ജി ആണെന്ന് പറഞ്ഞതിനാല്‍ അതിന്റെ ഗൗരവം കൂടി പോലീസ് നല്‍കി. റൂം എടുത്ത ഹോട്ടലില്‍ പണവും നല്‍കിയിരുന്നില്ലന്നും . - കാഞ്ഞങ്ങാട് ഡിവൈഎസ്പി ബി.ബാലകൃഷ്ണന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു