കണ്ണൂർ: മരിച്ച നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്.
എന്നാൽ, കോളേജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛൻ്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിൻ്റെ അച്ഛൻ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ലത അടക്കമുള്ള അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിന്റെ സഹോദരി ഭർത്താവ് പറഞ്ഞു. പ്രിൻസിപ്പലിൻ്റെ മുറിയിൽ നിതിനെ വലിയ തോതിൽ മാനസിക പീഡനം ഏൽപ്പിച്ചു. ഡോ. റാമും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്.
പ്രിൻസിപ്പലിൻ്റെ മുറിയിൽ നടന്ന വിചാരണയുടെ ഭാഗമായാണ് നിതിൻ ആത്മഹത്യ ചെയ്തത്. ലോൺ ആപ്പിൻ്റെ പേരിൽ നിതിനെ വ്യക്തിഹത്യ ചെയ്യുകയാണ് ഉണ്ടായത്. ലോൺ ആപ്പിൻ്റെ ഉടമകളെ പിടിച്ചിട്ടില്ലെന്നും ജാതി അധിക്ഷേപം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സഹോദരി ഭർത്താവ് പറഞ്ഞു.
നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്തിരിക്കുകയാണ്. . പൊലീസിന്‍റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷൻ കൗണ്‍സിൽ വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. ഏപ്രിൽ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേര്‍ന്നാണ് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചത്.












































































