കൊല്ലം :നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിധി ഇന്ന്. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണയടക്കം ഒന്‍പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്. ചടയമംഗലം നിലമേല്‍ കൈതോട് സ്വദേശിയായ വിസ്മയയെ ശാസ്താംകോട്ടയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നായിരുന്നു സംഭവം.
ബിഎഎംഎസ് വിദ്യാര്‍ഥിനി ആയിരുന്ന വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 42 സാക്ഷികളുണ്ട്, 92 റെക്കോര്‍ഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. സംഭവം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് വിധി പറയുന്നത്.
നേരത്തെ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു. വിസ്മയയുടെ ആത്മഹത്യാ കുറിപ്പ് പോലീസുകാരന് കൈമാറിയെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കിയതോടെയാണ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്. നേരത്തെ നല്‍കിയ മൊഴിയിലോ മാധ്യമങ്ങളോടോ വിസ്മയയുടെ ആത്മഹത്യ കുറിപ്പിനെ കുറിച്ച് പറഞ്ഞിരുന്നില്ല. ശബ്ദം കേട്ട് എത്തിയപ്പോഴാണ് വിസ്മയ നിലത്ത് കിടക്കുന്ന രീതിയില്‍ കണ്ടതെന്നായിരുന്നു സദാശിവന്‍ പിള്ള പറഞ്ഞിരുന്നത്. ആത്മഹത്യ കുറിപ്പിനെ സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം ഉയര്‍ത്തിയത്.
സംഭവത്തിനു ശേഷം 80 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായത് അന്വേഷണ സംഘത്തിന് നേട്ടമായി. പ്രതി കിരണ്‍കുമാറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഇതോടെ ഒഴിവായിരുന്നു. തുടര്‍ന്ന് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ ജാമ്യം തേടി പ്രതി സുപ്രീം കോടതിയെ സമീപിച്ചു. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളി കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസിന്റെ വിചാരണയില്‍ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തില്‍ ഇനി ജാമ്യം നല്‍കുന്നതില്‍ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു. കിരണിന്റെ ജാമ്യ വ്യവസ്ഥകള്‍ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കേസില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ചാല്‍ മാത്രം പ്രതിക്ക് ജയിലില്‍ പോയാല്‍ മതിയെന്ന സാഹചര്യം ഒരുങ്ങിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍ കുമാറിനെ ഗതാഗതവകുപ്പ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.