എല്ലാ അര്‍ഥത്തിലും ലോകം ഖത്തറിലേക്ക് ചുരുങ്ങുകയാണ്.ഇന്ന് വൈകിട്ടാണ് ഉത്ഘാടനം.ഇന്ത്യൻ സമയം രാത്രി 9.30 ന് ഖത്തർ - ഇക്വഡോർ മത്സരത്തോടെ ആദ്യ പന്തുരുളും.
വിസ്മയിപ്പിക്കുന്ന വിസ്തൃതിയില്ലെങ്കിലും വിരുന്നുകാരെ സ്നേഹവും അഭിമാനവും ചേര്‍ത്ത് ഖത്തര്‍ മാടിവിളിക്കുന്നു.എട്ടു സ്റ്റേഡിയങ്ങള്‍, 29 ദിവസം, 32 ടീമുകള്‍, 64 മത്സരങ്ങള്‍, 832 കളിക്കാര്‍, 12 ലക്ഷം കാണികള്‍.
പന്തിന്റെ പെരുന്നാള്‍പിറക്ക് കണ്‍പാര്‍ക്കുകയാണ് ലോകം. ഡിസംബര്‍ 18ന്റെ രാത്രിയില്‍, പ്രഭാപൂരിതമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആ സ്വര്‍ണക്കിരീടം മാറോടണക്കുന്ന പോര്‍സംഘം ആരാകും? ആധിയും ആകാംക്ഷയും സ്വപ്നങ്ങളും ചാലിച്ച് ആറ്റിയും കുറുക്കിയുമുള്ള കണക്കുകൂട്ടലുകളുടെ കാലമാണിനി. അതുവരെ ലോകം 'അല്‍രിഹ്‍ല'യെന്ന പന്തിനൊപ്പം പായും.
ഓഫ് സൈഡ് കണ്ടെത്താനുള്ള പുതിയ സാങ്കേതികവിദ്യ, വനിതാ റഫറിമാർ തുടങ്ങിയ പുതുമകൾ ഈ ലോകകപ്പിനുണ്ട്. ലോകഫുട്‌ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്‌മർ, ലെവൻഡോവ്‌സ്‌കി തുടങ്ങിയവർക്ക് ഇത് അവസാന ലോകകപ്പായിരിക്കുമെന്നാണ് വിലയിരുത്തൽ.