കൊച്ചി: പരസ്പരധാരണയിൽ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്ക് ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കേരള ഹൈക്കോടതി. ദമ്പതികൾക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാൻ വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടണം എന്ന വ്യവസ്ഥയെ ആണ് ഹൈക്കോടതി വിമർശിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി വിവാഹം കഴിഞ്ഞ് ഒരു വർഷം കാത്തിരിക്കണം എന്ന നിബന്ധന മൗലിക അവകാശങ്ങളുടെ ലംഘനവും, ഭരണഘടന വിരുദ്ധവും ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹമോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികളുടെ ഹർജി പരിഗണിക്കുമ്പോൾ ആണ് ഹൈക്കോടതിയിൽ നിന്നും ഈ വിമർശനം ഉണ്ടായത്. അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചക്കകം വിവാഹമോചന ഹർജി തീർപ്പാക്കാനും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.