ആലപ്പുഴ: അഭിമാന പോരാട്ടം നടന്ന അമ്പലപ്പുഴയിൽ സിപിഎമ്മിന് ആശങ്ക. കേരള രാഷ്ട്രീയം ഉറ്റ് നോക്കിയ മണ്ഡലമാണ് അമ്പലപ്പുഴ. ജയിക്കുമെന്ന് പറയുമ്പോഴും പാർട്ടിവോട്ട് അടക്കം ചോർന്നോ എന്ന സംശയത്തിലാണ് സിപിഎം. എന്നാൽ അമ്പലപ്പുഴയിൽ ജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് ജി സുധാകരനും യുഡിഎഫും. അതികായനായ ജി സുധാകരൻ സിപിഎം വിട്ട് യുഡിഎഫ് പാളയത്തിൽ എത്തി മത്സരിച്ചപ്പോൾ വലിയ വാക്പോരും ഏറ്റുമുട്ടലുമാണ് നടന്നത്.
വോട്ടെടുപ്പിന് ശേഷം ജി സുധാകരൻ വലിയ ആത്മ വിശ്വാസത്തിലാണ്. യുഡിഎഫ് വോട്ട്, സുധാകരന് വ്യക്തി എന്നനിലയിൽ പ്രതിഛായക്ക് വോട്ട് മാത്രവുമല്ല, സിപിഎമ്മിൽ നിന്ന് നല്ലൊരു ശതമാനം വോട്ട് എന്നിവ സമാഹരിക്കാനായെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടൽ. പാർട്ടിക്കുള്ളിലെ അമർഷവും സുധാകരന് വോട്ടായി മാറി. 50,00-10,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാവുമെന്നാണ് യുഡിഎഫ് അവകാശവാദം ഉന്നയിക്കുന്നത്. അതേസമയം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ പ്രചരണം ഫലം കണ്ടു എന്നാണ് സിപിഎമ്മിന്‍റെ പൊതു വിലയിരുത്തൽ.
ബൂത്ത് തല അവലോകനത്തിൽ 2000 ത്തിൽ താഴെ വോട്ടുകൾക്ക് തോൽക്കുകയോ ജയിക്കുകയോ ചെയ്യാമെന്നാണ് കണക്ക് കൂട്ടൽ. ഔദ്യോഗിക കണക്കുകൾ വരാൻ തുടങ്ങുന്നതേ ഉളളൂ. എന്നാൽ, പാർട്ടി പോക്കറ്റുകളിൽ നിന്ന് വോട്ട് ചോർന്നോ എന്ന സംശയം ചില നേതാക്കൾക്കുണ്ട്. പുറത്ത് പാർട്ടി ആത്മ വിശ്വാസത്തിലാണ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നേരിട്ട് രക്ഷാപ്രവർത്തനം നടത്തിയ മണ്ഡലമായ അമ്പലപ്പുഴ ജി സുധാകരനും യുഡിഎഫിനും സിപിഎമ്മിനും ഒരുപോലെ അഭിമാന പ്രശ്നമാണ്.












































































