ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സുപ്രീംകോടതി ഇടപെടൽ തേടി മെഡിക്കൽ സംഘടനയായ ഫെയ്മ (FAIMA) ഹർജി നൽകി. പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പകരം കൂടുതൽ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഇത്തവണത്തെ നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫെയ്മയുടെ നീക്കം.
അതേസമയം വിഷയത്തിൽ രാജ്യവ്യാപകമായി വിദ്യാർഥി സംഘടനകളുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ സംഘടനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സി ബി ഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.














































































