മലപ്പുറം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ചർച്ചകള്‍ നിർണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ഫോണില്‍ വിളിച്ച് സംസാരിച്ചു.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിലെ ഘടകകക്ഷികളുടെ താല്പര്യങ്ങളും സോണിയ ഗാന്ധി ആരാഞ്ഞു. വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുസ്‌ലിം ലീഗ് സ്വീകരിച്ചത്. സതീശൻ മുഖ്യമന്ത്രിയാകുന്നതിനോടുള്ള അനുകൂല മനോഭാവം സാദിഖലി തങ്ങള്‍ സോണിയ ഗാന്ധിയെ നേരിട്ട് അറിയിക്കുകയും ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന കാര്യത്തില്‍ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുന്നതില്‍ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിലപാട് അതിനിർണായകമാകും. ആന്റണിയുമായി സോണിയ ഗാന്ധി ഇതിനോടകം തന്നെ വിശദമായ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണയും പൊതുജന വികാരവും കണക്കിലെടുത്ത് വി.ഡി. സതീശനെ തന്നെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ആവശ്യം.
അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് വൈകുന്നതിലുള്ള ശക്തമായ അമർഷം മുസ്‌ലിം ലീഗ് പ്രകടിപ്പിച്ചു. ഭരണപരമായ സ്തംഭനം ഒഴിവാക്കാൻ അടിയന്തര തീരുമാനം വേണമെന്ന ആവശ്യവുമായി ലീഗ് ഇന്ന് പാണക്കാട് അടിയന്തര നേതൃയോഗം ചേരുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനങ്ങള്‍, വകുപ്പുകള്‍ തുടങ്ങിയ കാര്യങ്ങളിലും ഇന്നത്തെ യോഗത്തില്‍ ധാരണയുണ്ടായേക്കും. അന്തിമ തീരുമാനം ഇന്ന് ഡല്‍ഹിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വി.ഡി. സതീശനായി ലീഗ് നടത്തുന്ന ശക്തമായ വാദം ഹൈക്കമാൻഡ് തീരുമാനത്തില്‍ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.











































































