കേരള ഫിലിം കോൺക്ലേവിന് ശേഷം രണ്ടുമാസത്തിനുള്ളിൽ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം സിനിമാ നയം പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സിനിമ മേഖലയിലുള്ളവരെ വലിപ്പച്ചെറുപ്പം ഇല്ലാതെ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ സാങ്കേതിക വിഭാഗത്തിലേക്ക് സ്ത്രീകളെ പരിശീലിപ്പിക്കും. വലിയ വ്യവസായ ശൃംഖലയായി സിനിമയെ മാറ്റും.
അന്താരാഷ്ട്ര തലത്തിൽ സിനിമ ടൂറിസം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിൽ സ്ത്രീകൾ വരട്ടെയെന്ന് അദ്ദേഹം നിലപാടറിയിച്ചു. പ്രസിഡന്റും സെക്രട്ടറിയുമായി സ്ത്രീകൾ വരാൻ മറ്റുള്ളവർ മാറി കൊടുക്കട്ടേയെന്നാണ് മന്ത്രിയുടെ അഭിപ്രായം. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും സ്ത്രീകൾ മത്സര രംഗത്ത് വന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ടേം വനിതകൾ വരട്ടെ. ഇതിനായി മഹാരഥന്മാരായ മോഹൻലാലും മമ്മൂട്ടിയും മുൻകൈയെടുക്കണം. മലയാള സിനിമയിൽ പുതിയ കാലം വരുന്നു എന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം പറഞ്ഞു.