കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിലെ യുവരശ്മി കലുങ്കിന്റെ നിർമ്മാണം പൂർത്തിയാകുന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ അഞ്ചും ആറും വാർഡുകളിലെ ജനങ്ങൾക്കും കുറിച്ചി ഹോമിയോ കോളേജ്, പാത്താമുട്ടം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്കും പനച്ചിക്കാട്,വാകത്താനം, ഞാലിയാകുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കും സഞ്ചരിക്കുന്ന ആളുകൾക്ക് ഏറെ പ്രയോജനപ്രദമാണീ വഴി.
അപ്രോച്ച് റോഡിന്റെ നിർമ്മാണവും ഓടയുടെ പൂർത്തീകരണവുമാണ് ഇനി നടക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സാഹചര്യത്തിൽ അപ്രോച് റോഡുകളുടെ നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. വലിയ ഭാരവാഹനങ്ങൾ ഒഴിച്ചുള്ള വാഹനങ്ങൾ റോഡിലൂടെ കടത്തിവിടുന്നുണ്ട്.
ശക്തമായ മഴ തുടരുന്നില്ലെങ്കിൽ അപ്പ്രോച്ച് റോഡുകൾ ബലപ്പെടുത്തിക്കൊണ്ട് പൂർണ്ണതോതിൽ വാഹന ഗതാഗതം ഒരാഴ്ചകൊണ്ട് അനുവദിക്കും എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ പറഞ്ഞു. കലുങ്ക് നിർമാണത്തോടൊപ്പം ഓട നിർമാണവും അപ്പ്രോച്ച് റോഡ് ഉയർത്തലും സാധ്യമായതോടെ പഴയ കലുങ്കിന്റെ പടിഞ്ഞാറ് ഭാഗത്ത് വെള്ളക്കെട്ട് അനുഭവിച്ച് ഗതാഗതം തടസമുണ്ടാകുന്നതിന് ശാശ്വത പരിഹാരമാകുമെന്നാണു പ്രതീക്ഷ. കലുങ്കിന്റെ അടിഭാഗം ആഴം കൂട്ടി നിർമ്മിച്ച് ചെലാറ കൂമ്പാടി തോടിലെ ഒഴുക്ക് സുഗമമായതിനാൽ ആറാം വാർഡിലെ ചേലചിറ നഗറിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഫോട്ടോ ക്യാപ്ഷൻ:
കുറിച്ചി ഗ്രാമപഞ്ചായത്തിലെ യുവരശ്മി കലുങ്കിന്റെ നിർമ്മാണ പുരോഗതി കുറച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ വിലയിരുത്തുന്നു
(കെ.ഐ.ഒ.പി.ആർ. 1430/ 2025)