തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് സീൽ പതിച്ച സർക്കുലർ മറ്റ് പാർട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പ്രതികരിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതിനെ അപലപിച്ചുകൊണ്ട് മുഖ്യമന്ത്രി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പൂർണ്ണമായ രാഷ്ട്രീയ നിഷ്പക്ഷത പ്രതിഫലിക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു. വിമർശനം ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ അദ്ദേഹം, കമ്മീഷന്റെ വീഴ്ചയെ വിമർശിച്ചവർക്കെതിരെ പോലീസ് നോട്ടീസ് അയക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. വ്യക്തിപരമായ ആക്രമണമോ അപകീർത്തികരമോ അല്ലാത്ത വിമർശനങ്ങളെ അഭിപ്രായപ്രകടനങ്ങളായി കണ്ട് മാനിക്കണം. പൊലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കുന്നത് ശരിയായ നടപടിയല്ല.
ഒരു ഉദ്യോഗസ്ഥന് പറ്റിയ പിഴവ് എന്ന നിലയിൽ ഇതിനെ തള്ളിക്കളയാനാകില്ല. മുതിർന്ന ഉദ്യോഗസ്ഥർ പരിശോധിക്കാതെ ഇത്രയും പ്രധാനപ്പെട്ട രേഖകൾ പുറത്തുപോയത് ഗൗരവകരമാണ്. ഇത് വെറുമൊരു യാദൃശ്ചികമായ വീഴ്ചയായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയും ബഹുമാന്യതയും നിലനിൽക്കുന്നത് അവയുടെ നിഷ്പക്ഷമായ പ്രവർത്തനത്തിലാണ്. കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഓരോ നീക്കത്തിലും ഈ നിഷ്പക്ഷത ഉണ്ടാകണം. ഈ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സിഇഒ വ്യക്തമാക്കിയിട്ടുണ്ട്. ആ അന്വേഷണത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയ പാർട്ടികളെയും പൗരന്മാരെയും ബോധ്യപ്പെടുത്താൻ കമ്മീഷൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഓഫീസ് സീൽ പതിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കമ്മീഷൻ ഓഫീസും ഭരണകക്ഷിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ഇതെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വിമർശനം ഉന്നയിച്ചവർക്കെതിരെ പോലീസ് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.













































































