ബിജെപിക്ക് ക്ലീൻചിറ്റ് നല്‍കുന്ന കുറ്റപത്രം കലൂർ പിഎംഎല്‍എ കോടതിയിലാണ് ഇഡി സമർപ്പിച്ചത്. പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്നതിന് തെളിവില്ലെന്നാണ് കുറ്റപത്രത്തിലെ വാദം.
പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ലെന്നും ഒരു വ്യവസായ ആവശ്യത്തിനായി കർണാടകയില്‍നിന്ന് കൊണ്ടുവന്ന പണമാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ് കണ്ടെത്തലുകളും അന്വേഷണ റിപ്പോർട്ടും പൂർണമായും തള്ളുന്ന കുറ്റപത്രത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും പറയുന്നു.
2021 ഏപ്രില്‍ മൂന്നിന് പുലർച്ചെയാണ്, കർണാടകയില്‍ നിന്നും കേരളത്തിലേക്കെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയില്‍ വാഹനാപകടമുണ്ടാക്കി ഒരു സംഘം തട്ടിയെടുത്തത്. ഈ കേസില്‍ സ്ത്രീകളടക്കം 22 പേരെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.
അതിനു ശേഷമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്ക് വേണ്ടിയാണ് ഈ പണമെത്തിയതെന്ന ആരോപണം ഉയർന്നത്. പിന്നാലെ, ഇസിഐആർ രജിസ്റ്റർ ചെയ്ത് ഇഡി കൊച്ചി യൂണിറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇഡി പ്രാഥമികാന്വേഷണം പോലും നടത്തുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു.
ഇതിനു ശേഷം കഴിഞ്ഞവർഷം ജൂലൈയില്‍ പൊലീസ് ആദ്യ കുറ്റപത്രവും സെപ്തംബറില്‍ അധിക റിപ്പോർട്ടും സമർപ്പിച്ചു. കേസില്‍ അറസ്റ്റിലായവരെല്ലാം നിലവില്‍ ജാമ്യത്തിലാണ്