താമരശ്ശേരി രൂപതയിലെ വൈദികന് മത-സാമൂഹിക വിലക്കേർപ്പെടുത്തി കത്തോലിക്കാ സഭ.
വയനാട് : താമരശേരി രൂപതാംഗമായ പുരോഹിതന് മത, സാമൂഹിക വിലക്കേർപ്പെടുത്തി കത്തോലിക്ക സഭ.
താമരശേരി രൂപതാ അധ്യക്ഷൻ റെമിജീയോസ് ഇഞ്ചനാനിയില്‍ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഫാദര്‍ അജി പുതിയാപറമ്പിലിനെതിരെ ഉത്തരവിറക്കിയത്.സഭയുടെ പത്ത് കല്‍പ്പനകളാണ് ഉത്തരവിലുള്ളത്. പരസ്യമായ കുർബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുത് തുടങ്ങിയവയാണ് ഉത്തരവില്‍ ഉള്ളത്.
ഫാ. അജി പുതിയപറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കു ന്നതിനാലാണ് വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കുക വിശ്വാസികളുടെ ഇടയിൽ എതിർപ്പ് ഉഴിവാക്കുക എന്നിവയാണ് വിലക്കുകൾ ഏർപ്പെടുത്താനുള്ള കാരണമായി പറയുന്നത്. ഈ വിലക്കുകൾക്കെതിരേ സഭയുടെ ഉപരിഘടകങ്ങളിൽ അപ്പീൽ നൽകാൻ സാധ്യമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.