വൈപ്പിൻ: അടുത്ത ബന്ധുവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ റൂറൽ എസ്പിക്ക് പരാതി നൽകി. ഞാറക്കൽ വടക്കേടത്ത് രാജന്റെ മകൾ ശിവപ്രിയയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
കഴിഞ്ഞ മാസം 29നാണ് ശിവപ്രിയയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് മാതാവ് സുനിത കുട്ടിക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
മരണം സംബന്ധിച്ച് വീട്ടുകാർക്ക് പലതരത്തിലുള്ള സംശയങ്ങളും ആയിടയ്ക്കു തന്നെ ഉണ്ടായിരുന്നെങ്കിലും നടപടികൾ സ്വീകരിച്ച ഞാറക്കൽ പോലീസ് ഇതൊന്നും ഗൗനിച്ചില്ലെന്ന് വീട്ടുകാർ പരാതിയിൽ പറയുന്നു. മൃതദേഹം തൂങ്ങിക്കിടന്നതിന് തൊട്ടരുകിൽ നിരവധി സാധനസാമഗ്രികൾ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും തന്നെ തട്ടി മറിച്ചിട്ടില്ല. മാത്രമല്ല, കുട്ടി സാധാരണ ധരിക്കാറുള്ളതിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് മൃതദേഹത്തിൽ വസ്ത്രങ്ങൾ കാണപ്പെട്ടതത്രേ.
കൂടാതെ കഴുത്തിൽ മുറിവും ചുണ്ടുകൾക്ക് നിറവ്യത്യാസവും ഉണ്ടായിരുന്നു. മാറിടത്തിൽ നഖം കൊണ്ടുള്ള പാടുകളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പ് എന്ന രീതിയിലുള്ള ഒരു കത്ത് മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ചിരുന്നുവെങ്കിലും അതിലെ കൈയക്ഷരം കുട്ടിയുടേതല്ലെന്നാണ് വീട്ടുകാരുടെ വാദം.
പോലീസ് ഇത്തരം കാര്യങ്ങളൊന്നും വേണ്ട രീതിയിൽ രേഖപ്പെടുത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. അതിനിടെ മൃതദേഹത്തിന് അരികിൽ നിന്ന് കിട്ടിയ കത്ത് അടിസ്ഥാനമാക്കി, ഒരിക്കലും പരാതി കൊടുക്കരുത് എന്നു പറഞ്ഞ് അടുത്ത ബന്ധു ഭീഷണിപ്പെടുത്തിയതോടെയാണ് വീട്ടുകാർ പരാതി നൽകിയത്.