കാലവർഷം ആരംഭിച്ച കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 33 പേർ മഴക്കെടുതിയെത്തുടർന്നു മരിച്ചതായാണു കണക്കുകള്‍.
കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം മാത്രം 615 വീടുകള്‍ തകർന്നതായാണ് കണക്കുകള്‍. 595 വീടുകള്‍ ഭാഗികമായും 20 വീടുകള്‍ പൂർണമായും തകർന്നു. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി 7,000-ത്തോളം പേർ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലായി താമസിക്കുന്നുണ്ട്. സംസ്ഥാനത്താകെ 177 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവർത്തിക്കുന്നത്.
ഇന്ന് നാലു ജില്ലകളില്‍ മഞ്ഞ അലർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഇതേ ജില്ലകളില്‍ നാളെയും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.