ഡല്‍ഹി: ജയില്‍ തടവുകാരുടെ വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹർജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അഭിഭാഷകൻ അജീഷ് കളത്തില്‍ ഗോപിയാണ് ഹർജിക്കാരൻ. ജയില്‍ തൊഴിലിനുള്ള ഇടമല്ല മറിച്ച് ശിക്ഷ അനുഭവിക്കാനുള്ള ഇടമെന്നാണ് ഹർജിക്കാരൻ ഉയർത്തുന്ന പ്രധാന വാദം. വേതന വർധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്.
മുൻപ് ഇതേ ഹർജി പരിഗണിച്ച ഘട്ടത്തില്‍ വേതന വർധന സർക്കാരിൻ്റെ നയപരമായ തീരുമാനമെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി തള്ളിയതും. തുടർന്നാണ് ഇതേ വിഷയത്തില്‍ സുപ്രീം കോടതിയിലും ഹർജി നല്‍കിയിരിക്കുന്നത്. സ്‌കില്‍ഡ് ജോലിയില്‍ 620 രൂപ, സെമി സ്‌കില്‍ഡില്‍ 560 രൂപ, അണ്‍ സ്‌കില്‍ഡില്‍ 530 രൂപ എന്നിങ്ങനെയാണ് തടവുകാരുടെ വേതനം സർക്കാർ വർധിപ്പിച്ചത്. വേതന വർധന കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും ആയിരുന്നു സർക്കാർ നിലപാട്.












































































