അയ്യപ്പൻ്റെ നാല് കിലോ സ്വർണ്ണം അടിച്ചു മാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 'സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ട് അനുമതി നിഷേധിച്ചു. ഹൈക്കോടതി അറിയാതെ സർക്കാറിലെ ചിലരും ദേവസ്വം ബോർഡിലെ ചിലരും ചേർന്നാണ് നാല് കിലോ സ്വർണം കൊള്ളയടിച്ചത്. എന്നിട്ടാണ് നാളെ അയ്യപ്പസംഗമം നടത്തുന്നത്. അതിന് മുൻപ് നാല് കിലോ സ്വർണം എവിടെപ്പോയെന്ന് കേരളത്തിലെ അയ്യപ്പഭക്തരോട് വിശ്വാസികളോടും പറയേണ്ട ബാധ്യത സർക്കാറിനുണ്ട്. അതിന്റെ പാപം മറക്കാനാണോ ഇപ്പോൾ അയ്യപ്പസംഗമം നടത്തുന്നതെന്ന് സംശയമുണ്ട്' വി.ഡി സതീശൻ പറഞ്ഞു.
എംഎൽഎമാരുടെ സമരത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പോലീസ് അതിക്രമത്തിൽ സഭക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും.
കുന്നംകുളം പോലീസ് അതിക്രമത്തിൽ പോലീസുകാരെ പിരിച്ചുവിടുന്നത് വരെ സമരം നടത്തും. സർക്കാരിൻ്റെ നാടകവും കാപട്യവും ജനങ്ങൾ തിരിച്ചറിയും. അടിയന്തിര പ്രമേയ ചർച്ചയിൽ മൂന്ന് ദിവസവും തലകുനിച്ചാണ് സർക്കാർ തിരിച്ചുപോയത് വി.ഡി സതീശൻ പറഞ്ഞു.