കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിൽ ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മർദ്ദനം. ബസുടമ രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിച്ചു. രാവിലെ ബസിലെ സി ഐ ടി യു കൊടി തോരണങ്ങൾ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റത്. കൊടി അഴിച്ചാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെആർ അജയാണ് മർദ്ദിച്ചത്. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിമർശിച്ചു. കോടതിയലക്ഷ്യ നടപടിയാണ് സിഐടിയു നേതാക്കൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അധികാര ദുർവിനിയോഗമാണെന്നും അധികാരമുള്ളത് കൊണ്ട് എന്തും ചെയ്യാമെന്ന തോന്നലാണ് സിഐടിയു നേതാക്കൾക്കെന്നും അദ്ദേഹം വിമർശിച്ചു