ചെറായി: ഒന്നര വർഷമായി കാണാനില്ലായിരുന്ന ഭാര്യയെ താൻ കൊന്നു കുഴിച്ചുമൂടിയതാണെന്ന് ഭർത്താവിന്റെ കുറ്റസമ്മതം. വൈപ്പിൻകരയിൽ എടവനക്കാട് വാച്ചാക്കലാണ് നാടിനെ നടുക്കിയ സംഭവം പുറത്തുവന്നത്. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയും തുടർന്നുള്ള മൊഴികളിൽ വൈരുധ്യം കാണുകയും ചെയ്തതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. എടവനക്കാട് കൂട്ടുങ്കൽ ചിറ അറക്കപ്പറമ്പിൽ സജീവ(45)നാണ് ഭാര്യ രമ്യ(35)യെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചുമൂടിയത്.നായരമ്പലം നികത്തിത്തറ രമേശിന്റെ മകളാണ് രമ്യ.സജീവനെ അറസ്റ്റ് ചെയ്തു.ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ടോടെ ഫൊറൻസിക് സംഘം പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വാച്ചാക്കൽ പടിഞ്ഞാറുള്ള വീട്ടിൽ എത്തി മുറ്റം കുഴിച്ച് മൃതാവശിഷ്ടങ്ങൾ കണ്ടെടുത്തു. രണ്ടര അടി കുഴിച്ചപ്പോൾത്തന്നെ അസ്ഥികൾ കണ്ടെത്തി. പിന്നീട് മറ്റ് അസ്ഥികളും തലയോട്ടിയും മുടിയും കണ്ടെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിച്ചു. അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

സംഭവത്തെക്കുറിച്ച്
പോലീസ് പറയുന്നത്: ഭാര്യയിലുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2021
ഒക്ടോബർ 16-ന് പട്ടാപ്പകലാണ് ഇയാൾ കൊലപാതകം നടത്തിയത്. ഈ സമയം രണ്ടു മക്കളും
വീട്ടിലില്ലായിരുന്നു. രമ്യയുടെ കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
കൊന്ന ശേഷം മുറിയിൽ സൂക്ഷിച്ച മൃതദേഹം രാത്രി വീടിന്റെ മുറ്റത്ത് കിഴക്കുഭാഗത്ത്
കുഴിച്ചുമൂടി.പെയിന്റിങ് തൊഴിലാളിയായ പ്രതി ഇതിനുശേഷം ഒന്നും സംഭവിക്കാത്ത രീതിയിൽ
പതിവുപോലെ പണിക്കും മറ്റും പോയി. രണ്ട് മക്കളുമൊത്ത് ജീവിച്ചു വരുകയായിരുന്നു.
അമ്മ ബംഗളൂരുവിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ പോയിരിക്കുകയാണെന്നാണ് ഇയാൾ
മക്കളോട് പറഞ്ഞിരുന്നത്. കോഴ്സിനു പോയ ഭാര്യ അതുവഴി ഗൾഫിൽ പോയെന്നും പിന്നീട്
മറ്റാരുടെയോ കൂടെ ഒളിച്ചോടി പോയെന്നുമൊക്കെയാണ് ഇയാൾ സുഹൃത്തുക്കളെയും
ബന്ധുക്കളെയും ധരിപ്പിച്ചിരുന്നത്. ഇതിനിടെ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയും രമ്യയെ
കാണാതായി, ആറു മാസത്തിനുശേഷം സഹോദരൻ പോലീസിൽ പരാതി
നൽകുകയും ചെയ്തു. പിന്നീട് ഭാര്യയ കാണാനില്ലെന്നു പറഞ്ഞ് സജീവനും പോലീസിൽ പരാതി നൽകി.
ഇതോടെ സജീവൻ പോലീസിന്റെ നിരീക്ഷണത്തിലായി. കേസെടുത്ത പോലീസ് അന്വേഷണം
നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല.തുടർന്ന് അന്വേഷണം ഊർജിതമാക്കിയതോടെ
ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.അതനുസരിച്ച് സജീവനെയും കൂട്ടി വ്യാഴാഴ്ച
ഉച്ചയോടെ പോലീസ് എടവനക്കാട്ടെ വീട്ടിലെത്തി. വീട്ടുമുറ്റത്ത് മൃതദേഹം കുഴിച്ചിട്ട
സ്ഥലം സജീവൻ കാണിച്ചുകൊടുത്തു. രണ്ട് സമുദായത്തിൽ പെട്ട ഇരുവരും 17 വർഷം മുമ്പ്
പ്രണയിച്ച് വിവാഹം കഴിച്ചതാണ്.മക്കൾ: സഞ്ചന, സിദ്ധാർഥ്.