ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗസംഘം, ആക്രമണത്തിനിരയായ വ്യാപാരിയെ കോലഞ്ചേരി മെഡിക്കൽ മിഷനിൽ പ്രവേശിപ്പിച്ചു; സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചതായി ആരോപണം.*
ഇടുക്കി ചെറുതോണിയിൽ വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം. ഇന്ന് രാത്രി 10.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന പടിഞ്ഞാറേക്കരയിൽ ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. സ്ഥാപനം അടച്ച ശേഷം കാറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ലൈജുവിനെ ബൈക്കിൽ എത്തിയ രണ്ടുപേർ കൈ കാണിച്ച് നിർത്തി. തുടർന്ന് നാളെ രാവിലെ എപ്പോഴാണ് മെഡിക്കൽ സ്റ്റോർ തുറക്കുന്നത് എന്ന് അന്വേഷിച്ചു. ഇവരുമായി സംസാരിക്കുവാൻ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയ സമയത്താണ് ബൈക്കിൽ ഇരുന്നവർ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്. ഉടനെ ലൈജു നിലവിളിക്കുകയും സമീപവാസികൾ ഓടിയെത്തി ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയും ആയിരുന്നു. ഈ സമയത്തിനിടെ ആക്രമികൾ രക്ഷപ്പെട്ടു. ഇടുക്കി പോലീസ് സ്റ്റേഷന് 200 മീറ്റർ അടുത്താണ് ഈ സംഭവം നടന്നത്. എന്നാൽ സംഭവം നടന്ന് ഒന്നരമണിക്കൂർ കഴിയുമ്പോഴും ജില്ലാ പോലീസ് മേധാവിയുടെ അടുത്തുപോലും വിഷയം റിപ്പോർട്ട് ചെയ്യുവാൻ ഇടുക്കി പോലീസ് തയ്യാറായില്ല. ആശുപത്രിയിലെത്തി നടപടികൾ സ്വീകരിക്കുവാനും പോലീസ് തയ്യാറായില്ല എന്ന് ആക്ഷേപമുണ്ട്. ചെറുതോണിയിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ക്രൂരകൃത്യം അരങ്ങേറിയത്. വ്യാപാരികളുമായും ജനങ്ങളുമായും ഏറെ സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിത്വത്തിന് ഉടമയാണ് ആക്രമണത്തിന് ഇരയായ ലൈജു . ഇതുകൊണ്ടുതന്നെ ആക്രമണം നടത്തിയവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സിസിടിവി ഫുട്ടേജുകൾ പരിശോധിച്ച് ആക്രമണംനടത്തിയവരെപിടികൂടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.