തിരു.: ദേശീയ അന്വേഷണ ഏജൻസിയുടെ ഭീകരവാദവിരുദ്ധ നടപടിയ്ക്ക് എതിരെ കേരളത്തിൽ മാത്രം പ്രഖ്യാപിച്ച നിയമവിരുദ്ധ ഹർത്താൽ ദിവസം, ആർക്കും സ്വതന്ത്രമായി സഞ്ചരിക്കാം. ആരും വഴിയിൽ തടയില്ല. അക്രമങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കേരളാ പോലീസ്. അക്രമം എവിടെക്കണ്ടാലും ഉടൻ കർശന നടപടിയ്ക്കാണ്നിർദ്ദേശം.
സഞ്ചാരസ്വാതന്ത്ര്യം തടയൽ, കടകളടപ്പിക്കൽ, നിയമവിരുദ്ധമായി കൂട്ടം കൂടുക തുടങ്ങിയ നിയമവിരുദ്ധ നടപടികൾക്ക് എതിരെ കർശന നടപടിയുണ്ടാകും. സോഷ്യൽ മീഡിയാ വഴി നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരും കുടുങ്ങും.
കെഎസ്ആർടിസി സാധാരണപോലെ സർവീസ് തുടങ്ങി. എല്ലാ യൂണിറ്റ് അധികാരികൾക്കും സർപീസ് നടത്താൻ ഇന്നലെത്തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ആവശ്യാനുസരണം സർവീസ് നടത്തും.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ, നിയമനപരിശോധന എന്നിവ മാറ്റമില്ലാതെ നടക്കുമെന്നു പിഎസ്‌സി അറിയിച്ചു.
അതേസമയം, കേരള, എംജി, കാലിക്കട്ട്, കണ്ണൂർ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ച്, നിയമ വിരുദ്ധ ഹർത്താലിന് പരോക്ഷ പിന്തുണ നൽകിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും. കേരള നഴ്സിംഗ് കൗൺസിൽ ഇന്നു നടത്താനിരുന്ന പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്.