ഈ മാസം 14ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം,
ഗോയലിന്റെ രാജിയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിരമിച്ചതിനെ തുടർന്ന് മൂന്നംഗ കമ്മിഷനില്‍ ഒരൊഴിവ് നിലവിലുണ്ടായിരുന്നു. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ ഒന്നിച്ച് നിയമിക്കേണ്ട സാഹചര്യമാണ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബ് അതുണ്ടായേക്കും.
ആരോഗ്യം അടക്കം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമായി ഗോയല്‍ ചൂണ്ടിക്കാട്ടിയതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങള്‍ പറയുന്നു. ഈയാഴ്‌ച ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നതിനിടെ രാജി വയ്‌ക്കുന്നത് ഒഴിവാക്കാൻ ഉന്നത തലത്തില്‍ സമ്മർദ്ദമുണ്ടായെങ്കിലും ഗോയല്‍ വഴങ്ങിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രസർക്കാരുമായി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായി കേള്‍ക്കുന്നു. ഇലക്ടറല്‍ ബോണ്ടിലെ വിവരങ്ങള്‍ നല്‍കുന്നതില്‍ എസ്.ബി.ഐ സമയം നീട്ടിചോദിച്ചത്, ബംഗാളിലെ കേന്ദ്ര സേനയുടെ വിന്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി സൂചനയുണ്ട്.
ബംഗാളില്‍ മാർച്ച് നാല് ,അഞ്ച് തീയതികളില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താൻ സന്ദർശനം നടത്തിയിരുന്നു. ചർച്ചകളില്‍ പങ്കെടുത്തെങ്കിലും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി ചേർന്നുള്ള വാർത്താസമ്മേളനത്തില്‍ ഗോയല്‍ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജി സമർപ്പിച്ചത്.