ബെംഗളൂരു: ധർമസ്ഥലയിലെ കൊലപാതകങ്ങളെ കുറിച്ചുള്ള ആരോപണങ്ങള്‍ ഒന്നൊന്നായി പുറത്തു വരികയാണ്. പ്രത്യേക സംഘം ഉടൻ അന്വേഷണം തുടങ്ങും. 20 വർഷം മുൻപ് വരെയുള്ള കേസുകൾ അന്വേഷിക്കും. മലയാളിയായ കെ ജെ ജോയിയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി മകൻ അനീഷ് രംഗത്തെത്തി. ഭൂമി തട്ടിയെടുക്കാൻ അച്ഛനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. സാക്ഷിമൊഴി പോലും കണക്കിലെടുക്കാതെ പൊലീസ് തെളിവുകൾ നശിപ്പിച്ചുവെന്നും അനീഷ് പറഞ്ഞു.
'സ്ഥലത്തിനായി ആദ്യം ഭീഷണിയായിരുന്നു. പിന്നീട് സുഭാഷ് എന്നയാൾ പപ്പയുടെ അടുത്ത് വന്നശേഷം സ്ഥലം വിൽക്കുന്നോ എന്ന് ചോദിച്ചു. പിന്നീട് പപ്പയെ ഭീഷണിപ്പെടുത്തിയതൊക്കെ സുഭാഷാണ്. പപ്പ ബൈക്കിൽ വരുമ്പോൾ ഒരുവാഹനം പിന്തുടർന്ന് ഇടിക്കുകയായിരുന്നു. ഇടിച്ചിട്ട ശേഷം വണ്ടി പോയെന്ന് ഒരു പെൺകുട്ടി പറഞ്ഞതാണ്. സിസിടിവി പരിശോധിച്ചപ്പോഴും അത് വ്യക്തമായതാണ്', മകൻ പറഞ്ഞു. ജോയിയുടെ മരണത്തിൽ അനീഷ് ഇന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകും.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെ മൃതദേഹം കത്തിക്കുകയും കുഴിച്ചുമൂടുകയും ചെയ്തിട്ടുണ്ടെന്ന മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് ധർമസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുന്നത്. 1998-നും 2014- നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ താൻ നിർബന്ധിതനായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്.
അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയത്. ആരോപണവിധേയരെല്ലാം ധർമസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പർവൈസർമാരും ജീവനക്കാരുമാണ്. എതിർക്കുന്നവരെ ഇല്ലാതാക്കാൻ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയാൽ പേരുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ധർമസ്ഥലയിലെ ക്രൂരതകൾ മലയാളിയായ ലോറി ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു. ധർമസ്ഥല സുബ്രമണ്യം റോഡിൽ പെൺകുട്ടിയെ പൂർണനഗ്നയാക്കി നാൽവർ സംഘം ഓടിച്ചതിന് ദൃക്സാക്ഷിയാണെന്നാണ് ഡ്രൈവറുടെ വെളിപ്പെടുത്തൽ. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുളള പെൺകുട്ടിയുടെ ദേഹത്തുടനീളം രക്തക്കറയുണ്ടായിരുന്നു. പിന്നാലെ ഇൻഡിക കാറിലെത്തിയ നാലുപേർ തന്നെ ഭീഷണിപ്പെടുത്തി വാഹനമെടുത്ത് പോകാൻ പറഞ്ഞെന്നും ലോറി ഡ്രൈവർ പറഞ്ഞു. 2009-2010 കാലത്ത് നടന്ന സംഭവത്തിൽ അതേ പെൺകുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു.