ബെംഗളൂരു: ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെആകർഷണവലയത്തിലേക്കെത്തിക്കുന്ന 'ട്രാൻസ്‌ലൂണാർ ഇൻജക്‌ഷൻ' ഇസ്റോ ഇന്നലെ രാത്രി പൂർത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്.
ഇനി 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലാണു ദൗത്യം സഞ്ചരിക്കുക. ഓഗസ്റ്റ് 5ന് ചാന്ദ്രഭ്രമണപഥത്തിലേക്കു കടക്കും (ലൂണാർ ഓർബിറ്റ് ഇൻസേർഷൻ). 5 ഭ്രമണപഥങ്ങളിലൂടെ താഴോട്ടിറങ്ങിയ ശേഷം ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും.
ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടും. ഓഗസ്റ്റ് 17-നാണ് ഈ പ്രക്രിയ നടക്കുക. 23-ന് വൈകീട്ട് 5.47-ന് ചന്ദ്രോപരിതലത്തിൽ ഇറക്കാനാണ് (സോഫ്റ്റ് ലാൻഡിങ്) നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ(ഇസ്ട്രാക്ക്)നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.