മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡ്രഡ്ജർ ഇടപാടിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ. നെതർലാൻഡസ് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം. ഡ്രഡ്ജർ വാങ്ങിയതിന് സർക്കാരിൻ്റെ ഭരണാനുമതിയുണ്ടെന്ന് കേരളാ ഹൈക്കോടതി കണ്ടെത്തി. ഇടപാടിന് പർച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിൻ്റെ വാദവും ജസ്റ്റിസ് നാരായണ പിഷാരടി അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി അനുവദിച്ചത്.
