തിരു.: മേനംകുളം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. ചെങ്കൽചൂള, കഴക്കൂട്ടം, ചാക്ക എന്നീ നിലയങ്ങളിൽ നിന്ന് ഏഴോളം ഫയർ ഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചത്. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തിയിട്ടുണ്ട്.
തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണാണ് രഞ്ജിത്ത് മരിച്ചത്. പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. തീപിടിത്തത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ബ്ലീച്ചിംഗ് പൗഡറിന് തീപിടിച്ചതാണ് അപകടകാരണം. ഇത് മറ്റ് രാസവസ്തുക്കളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ മരുന്നുകൾ സുരക്ഷിതമാണ്. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. അപകടം നടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഏകദേശം 1.22 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.












































































