സംസ്ഥാനത്ത് ക്വാറി-ക്രഷർ സമരം ഒരാഴ്ച കഴിഞ്ഞിരുന്നു. നിർമാണമേഖല സ്തംഭനാവസ്ഥയിൽ ആയിരുന്നു.. മഴക്ക് മുമ്പ് നിർമാണപ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന സമയത്താണ് സമരം നിർമാണമേഖലയെ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഈ മാസം ഒന്ന് മുതൽ ക്വാറി-ക്രഷർ ഉൽപന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇതിന് പിറകെ 17 മുതലാണ് സമരം ആരംഭിച്ചത്. വിഷയത്തിൽ സർക്കാർ ശക്തമായി ഇടപെടണമെന്ന ആവശ്യവും ഉയർന്നിരുന്നു. അടച്ചിടുന്ന ക്വാറികൾക്കും ക്രഷറുകൾക്കുമെതിരെ നടപടി സ്വീകരിക്കുന്ന വിഷയം പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നെങ്കിലും കാര്യമായ തുടർനടപടികളുണ്ടായിരുന്ന് ഇല്ലാ.
മൈനിങ് ചട്ടത്തിലുണ്ടായ ഭേദഗതിയാണ് വില വർധനക്ക് കാരണമായി ക്വാറി-ക്രഷർ ഉടമകൾ ഉന്നയിക്കുന്നത്.
റോയൽറ്റിയിലെയും പിഴയിലെയും വർധനയും കാരണമായി പറയുന്നു. ക്വാറികളിൽനിന്ന് പൊട്ടിക്കുന്ന പാറ ക്രഷറുകളിലേക്ക് എത്തിച്ച് ഉൽപന്നമാക്കി മാറ്റുന്നതിന് പുതിയ ഡീലർ ലൈസൻസും ഏർപ്പെടുത്തിയിട്ടുണ്ട്. ഓരോ ലോറിയിലും കയറ്റുന്ന ഭാരത്തിന് അനുസരിച്ച് ബിൽ നൽകാൻ അനുവദിക്കണമെന്ന് ക്രഷർ-ക്വാറി കോഓഡിനേഷൻ കൺവീനർ പറഞ്ഞു. എന്നാൽ, 2015ന് ശേഷമാണ് റോയൽറ്റി വർധിപ്പിക്കുന്നതെന്നും കുറഞ്ഞ വർധന മാത്രമാണ് മറ്റ് ഇനങ്ങളിൽ വന്നിട്ടുള്ളതെന്നുമാണ് സർക്കാർ വാദം.