ആലപ്പുഴ: സീ കുട്ടനാട് പദ്ധതിയുടെ ഭാഗമായി ഒരു കറ്റാമറൈൻ ബോട്ട് കൂടി സംസ്ഥാന ജലഗതാഗത വകുപ്പ് നീറ്റിലിറക്കി. ആധുനിക സൗകര്യങ്ങളുള്ള കറ്റാമറൈൻ ബോട്ടിൽ 90 പേർക്ക് യാത്ര ചെയ്യാം. ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും ഉപയോഗിക്കാം. ബോട്ടിന് ഒരു കോടി 90 ലക്ഷം രൂപയാണ് വകുപ്പ് ചെലവഴിച്ചത്. ഇതിന് മുൻപ് നീറ്റിലിറക്കിയ കറ്റാമറൈൻ ബോട്ടുകൾ ലാഭത്തിൽ ഓടുന്നതാണ് പുതിയതിലേക്ക് കടക്കാൻ വകുപ്പിനെ പ്രേരിപ്പിച്ചത്. പുതിയ ബോട്ടിന് 20 മീറ്റർ നീളവും 7 മീറ്റർ വീതിയും ഉണ്ട്. ഇതിന് 7 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 13 കിലോമീറ്ററോളം) വേഗം കൈവരിക്കാൻ കഴിയും. മുകളിലത്തെ നിലയിൽ 30 പേർക്കും താഴത്തെ നിലയിൽ 60 പേർക്കും യാത്ര ചെയ്യാം. കുടുംബശ്രീ പ്രവർത്തകർ പാചകം ചെയ്ത നാടൻ ഭക്ഷണം ലഭ്യമാക്കും.
ആലപ്പുഴ ജെട്ടിയിൽ നിന്നും പുറപ്പെട്ട് പുന്നമട, വേമ്പനാട് കായൽ വഴി കൈനകരി റോഡ് മുക്കിൽ എത്തി തിരികെ മീനപ്പള്ളി കായൽ, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴയിൽ എത്തിച്ചേരുന്നതാണ് പുതിയ ബോട്ടിന്റെ പാത. ഇത്രയും ദൂരം ഓടാൻ രണ്ടര മണിക്കൂർ മതിയാകും. നിലവിലുള്ള ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തില്ല. നിർമ്മാണച്ചെലവ് കുറച്ച്, ഏറ്റവും മെച്ചപ്പെട്ട സുരക്ഷയും ആധുനിക സൗകര്യങ്ങളും നൽകി ജനങ്ങളെ ജലഗതാഗതത്തിലേക്ക് ആകർഷിക്കുകയാണ് കറ്റാമറൈൻ സർവീസിലൂടെ ജലഗതാഗത വകുപ്പ് ലക്ഷ്യം വയ്ക്കുന്നതെന്നു ബോട്ടിന്റെ നീറ്റിലിറക്കൽ കർമ്മം നിർവ്വഹിച്ചുകൊണ്ട് മന്ത്രി ആന്റണി രാജു പറഞ്ഞു.