നെടുവത്തൂരില്‍ ആത്മഹത്യാ ശ്രമത്തെ തുടർന്നുണ്ടായ കിണർ അപകടത്തില്‍ മരിച്ച അർച്ചനയുടെ മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും. ജില്ലാ ശിശുക്ഷേമ സമിതിയെ ഇതിനായി ചുമതലപെടുത്തി. ഒൻപതിലും ആറിലും നാലാം ക്ലാസിലുമായി പഠിക്കുന്ന മൂന്ന് കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സംരക്ഷണമാണ് സർക്കാർ ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് കിണറ്റില്‍ ചാടിയ അർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈവരി ഇടിഞ്ഞ് അപകടമുണ്ടായത്.
കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റില്‍ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ ആണ്‍സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം.