കൊച്ചി: കൊച്ചി നഗരത്തിലെ കുരുക്ക് അഴിക്കാന്‍ ഇടപ്പള്ളി മുതല്‍ അരൂര്‍ വരെ ആകാശപാത നിര്‍മ്മിക്കാന്‍ ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതല്‍ അരൂര്‍വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ ദിവസവും 50,000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 35 മിനിറ്റില്‍ താഴെ താണ്ടിയെത്താവുന്ന ഈ ദൂരം വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചതോടെ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ എന്നിവിടങ്ങളിൽ ഫ്ലൈ ഓവര്‍ പണിതിട്ടും തിരക്കിന് ശമനമില്ലായിരുന്നു.
അഞ്ച് ദേശീയപാതകളാണ് അരൂര്‍- ഇടപ്പള്ളി റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇത് ഉടന്‍ തന്നെ ഏഴു ദേശീയപാതകളായി ഉയരും. കുണ്ടന്നൂര്‍ - തേനി ഗ്രീന്‍ഫീല്‍ഡ് റോഡ്, കുണ്ടന്നൂര്‍ - അങ്കമാലി ബൈപ്പാസ് എന്നിവ ഉടന്‍ ഈ പാതയുമായി ബന്ധിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പാതകള്‍ ഇടപ്പള്ളി -അരൂര്‍ റോഡുമായി ബന്ധിപ്പിക്കും. ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ ആറുവരി ആകാശപ്പാത വേണമെന്നാണ് ദേശീയപാത അതോറിട്ടി കണക്ക് കൂട്ടുന്നത്. എറണാകുളം ജില്ലയിലെ ദേശീയപാത പദ്ധതികളുടെ അവലോകന യോഗത്തിലാണ് പദ്ധതി നിര്‍ദ്ദേശം ദേശീയപാത അതോറിറ്റി മുന്നോട്ട് വെച്ചത്. ഇതിനുള്ള ഡിപിആര്‍ ഉടന്‍ തയ്യാറാക്കുമെന്നും എന്‍എച്ച്എ അറിയിച്ചു. _പ്രാദേശിക വാർത്തകൾ_
ഇടപ്പള്ളിയില്‍ നിന്ന് അരൂര്‍ വരെ 18 കിലോമീറ്ററും നേരത്തെ പ്രഖ്യാപിച്ച അരൂരില്‍ നിന്നു തുറവൂര്‍ വരെയുള്ള 13 കിലോമീറ്റര്‍ ആകാശപാതയുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രഥമ പദ്ധതിയില്‍ ഉള്ളത്. ഭൂമി ഏറ്റെടുക്കല്‍ ദുര്‍ഘടമായ ഈ പ്രദേശത്ത് ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ രൂപകല്‍പന. ഇടപ്പള്ളിയില്‍ നിന്നു തുറവൂര്‍ വരെയുള്ള ദൂരം നഗരപ്രദേശമായിട്ടാണ് ദേശീയപാത അതോറിറ്റി കണക്കാക്കുന്നത്. ഇരുവശത്തും സ്ഥാപനങ്ങളും വീടുകളും തിങ്ങി നിറഞ്ഞ പ്രദേശത്ത് സ്ഥലമെടുത്തുള്ള വികസനം പ്രായോഗികമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആകാശപാതയെന്നു ദേശീയപാത അധികൃതര്‍ വിശദീകരിക്കുന്നു. അരൂരില്‍ നിന്നു തുറവൂര്‍ വരെ 26 മീറ്റര്‍ വീതിയില്‍ ആറുവരി ഗതാഗതത്തിനുള്ള സൗകര്യമാണ് ആകാശപാതയിലുണ്ടാവുക.