സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്. ആദ്യം പ്രതി ആക്രമണത്തിനായി പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടി. പ്രതിയെ കാണാൻ വലിയ ജനക്കൂട്ടമാണ് ഇവിടെ തമ്പടിച്ചത്. പിന്നീട് ഇവിടെ നിന്ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. ഇവിടെ അടുത്തുള്ള കടകളിലേക്കാണ് പ്രതിയെ കൊണ്ടുപോയത്. ഇവിടെയും വൻ ജനക്കൂട്ടം തമ്പടിച്ചിരുന്നു. പൊലീസ് കനത്ത സുരക്ഷാ വലയത്തിലാണ് തെളിവെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുന്നത്.
ആക്രമണ ദിവസം പുലർച്ചെ നാല് മണിയോടെ ഷൊർണൂരിലെത്തിയ പ്രതി വൈകീട്ട് ഏഴ് മണിവരെ ഷൊർണൂരിൽ ചെലവഴിച്ചിരുന്നു. 15 മണിക്കൂറോളം സമയം പ്രതി ഇവിടെ എന്ത് ചെയ്യുകയായിരുന്നുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ആക്രമണത്തിന് ശേഷം റെയിൽപാളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ ഒരു പാത്രത്തിൽ അന്ന് പാചകം ചെയ്ത ഭക്ഷണം കണ്ടെത്തിയിരുന്നു. പ്രാദേശികമായ സഹായം പ്രതിക്ക് ലഭിച്ചുവെന്ന സംശയം ഇതിലൂടെ ബലപ്പെട്ടിരുന്നു. ഇതിലെല്ലാം വ്യക്തത വരുത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.
പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ കിട്ടി എട്ടാം നാളാണ് ഇന്ന്. രാവിലെ കേസിൽ നിര്‍ണായകമായ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിയെ ട്രെയിനിൽ കണ്ട മട്ടന്നൂര്‍ സ്വദേശികളായ യാത്രക്കാരെ കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാംപില്‍ എത്തിച്ചായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്.