വർക്കല: ശിവഗിരി മഠത്തിലേക്ക് പുതിയ പ്രവേശന കവാടത്തിൻ്റെ നിര്‍മ്മാണം ആരംഭിച്ചു. സ്വദേശി ദര്‍ശന്‍ പദ്ധതിയനുസരിച്ചാണ് ആധുനിക സാങ്കേതിക വിദ്യയോടെയുള്ള കവാടം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഒരു ഭാഗത്തു കൂടി പ്രവേശിക്കാനും മറുഭാഗത്തു കൂടി മടങ്ങാനും കഴിയുംവിധമാണ്. സെക്യൂരിറ്റി വിഭാഗത്തിന് പ്രത്യേകമായ റൂമുകളും ഉണ്ടായിരിക്കും. കാലതാമസം കൂടാതെ കവാടം പൂര്‍ത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.
ധര്‍മ്മസംഘം ട്രസ്റ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ പൂജയും പ്രാര്‍ഥനയും നടന്നു. ആധുനിക രീതിയിലുള്ള ഗോപുരം കാലവിളംബം കൂടാതെ യാഥാര്‍ഥ്യമാക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. ശിവഗിരി മഠത്തിന് പുറമെ ചെമ്പഴന്തി, കുന്നുംപാറ, അരുവിപ്പുറം എന്നിവിടങ്ങളിലും ഈ പദ്ധതിയുടെ ഭാഗമായുള്ള വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മറ്റു സന്യാസിമാര്‍, വൈദികര്‍, അന്തേവാസികള്‍, വിശ്വാസികൾ, ഐടിഡിസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.