തിരുവനന്തപുരം: അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയ വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് മരവിപ്പിച്ചു. സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നല്‍കുമെന്നും വിഷയത്തില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
സുപ്രിംകോടതിയുടെ വിധിപ്രകാരം 2026 ജനുവരി ഒന്നിനാണ് അധ്യാപകനിയമനത്തിന് കെ-ടെറ്റ് നിർബന്ധമാക്കിയുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയത്. ഉത്തരവിനെതിരെ അധ്യാപക സംഘടനകളില്‍ നിന്ന് വ്യാപകപ്രതിഷേധമാണ് ഉയർന്നത്. ഈ സാഹചര്യത്തിലാണ് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. നിലവിലെ അധ്യാപകർക്കായി വേറെ പരീക്ഷ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിഷയത്തില്‍ അധ്യാപകസംഘടനകളുമായും വിദഗ്ധരായും ചർച്ച നടത്തും.
വിദ്യാഭ്യാസ വകുപ്പിൻ്റെ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ അധ്യാപക നിയമനത്തിന് പിഎസ്‌എസി പുറപ്പെടുവിച്ച 74 വിജ്ഞാനപനങ്ങളും അനിശ്ചിതത്വത്തിലായിരുന്നു. വിജ്ഞാപനത്തില്‍ കെ-ടെറ്റ് നിർബന്ധമാക്കിയിരുന്നില്ല. പരീക്ഷക്ക് അപേക്ഷിച്ചവരും അപേക്ഷിക്കാനുള്ളവരും ആശങ്കയിലായിരുന്നു. പിഎസ്‌സി വിജ്ഞാപനം വന്നതിന് ശേഷമാണ് കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നത്.















































































