മലപ്പുറം: നിരോധിത ഭീകരസംഘടനയായ പിഎഫ്‌ഐയുടെ കേരളത്തിലെ ആയുധ പരിശീലനകേന്ദ്രം കണ്ടുകെട്ടി എൻഐഎ. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആയുധ പരിശീലന കേന്ദ്രങ്ങളിലൊന്നായ മഞ്ചേരിയിലെ കേന്ദ്രമാണ് കണ്ടുകെട്ടിയതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
മഞ്ചേരിയിൽ പത്ത് ഹെക്ടർ (24 ഏക്കർ) സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമായ ഗ്രീൻവാലി അക്കാദമി എന്നറിയപ്പെടുന്ന കേന്ദ്രമാണ് കണ്ടുകെട്ടിയത്. ഈ കെട്ടിടം ആദ്യം പിഎഫ്‌ഐയിൽ ലയിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ടിന്റെ കേഡറുകൾ ഉപയോഗിച്ചിരുന്നതെന്നാണ്എൻഐഎയുടെ കണ്ടെത്തൽ. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകൾക്കായി പിഎഫ്‌ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിനു ശേഷം നിരവധി ഭീകരരുടെ 'സർവീസ് വിംഗ്' ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ മറവിലും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആറാമത്തെ പിഎഫ്‌ഐ ആയുധ പരിശീലന കേന്ദ്രവും സംഘടനയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് യുഎ(പി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം എൻഐഎ കണ്ടുകെട്ടിയത്.