തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും, മള്ളിയൂരിലും വിനായക ചതുർഥി ആഘോഷങ്ങള്‍ ശനിയാഴ്ച പുലർച്ചെ ആരംഭിച്ചു.
വിനായക ചതുർഥി പ്രമാണിച്ച് കാസർകോട് റവന്യൂ ജില്ലയില്‍ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തില്‍ 13 ഗജവീരൻമാരെത്തും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രസെൻ ആണ് മള്ളിയൂർ വൈഷ്ണവ ഗണപതിയുടെ പൊൻതിടമ്ബേറ്റുക.
ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. വിവേകം, സമൃദ്ധി എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ വിനായക ചതുർഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടിരുന്നത്.
സംസ്ഥാനത്തെ ചില ക്ഷേത്രങ്ങളില്‍ ആനയെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്. ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് മാർഗനിർദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.