രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയായി. സമാപന സമ്മേളനം ഇന്ന് ശ്രീനഗറിൽ നടക്കും. ഇന്നലെ രാവിലെ പന്താചൗക്കിൽ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാൽ ചൗക്കിലാണ് അവസാനിച്ചത്. രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തിയ ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തു. 23 കക്ഷികളിൽ 13 കക്ഷികളുടെ നേതാക്കൾ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. സിപിഐഎം, ജെഡിയു, ജെഡിഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ പങ്കെടുക്കില്ല.

പൊലീസ്, കരസേന, സിആർപിഎഫ് എന്നിവർ വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റർ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തിയത്. കന്യാകുമാരിയിൽനിന്ന് സെപ്റ്റംബർ ഏഴിന് തുടങ്ങിയ യാത്ര 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമായി 75 ജില്ലകളിലൂടെ കടന്നുപോയി. പതാക ഉയർത്തിയശേഷം "ഇന്ത്യയ്ക്ക് നൽകിയ വാഗ്ദാനം ഇന്ന് നിറവേറ്റി"യെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.