കോട്ടയം: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ജലഗുണനിലവാര പരിശോധനാ ലാബുകളിലൂടെയുള്ള പരിശോധന ഊർജിതപ്പെടുത്തും. ഓഗസ്റ്റ് 15 ന് മുമ്പ് 15000 കിണറുകളിൽ നിന്നുള്ള ജലപരിശോധനകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ ഏകോപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഫണ്ട് വിനിയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ 31 ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പരിശോധനാ ലാബുകൾ സ്ഥാപിച്ചിട്ടുള്ളത്. കെമിസ്ട്രി അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ് പരിശോധന നടത്തുന്നത്. പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് വിശകലനം ചെയ്ത് ആവശ്യമെങ്കിൽ പരിഹാര നടപടികൾ നിർദ്ദേശിക്കും. പരിശോധനകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 36 ലാബുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഹരിതകേരളം മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ.വി. സതീഷ്,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ, ,തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ. ജെ. പ്രസാദ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ലിസ്സി ജോയി സെബാസ്റ്റ്യൻ, നാഷണൽ സർവീസ് സ്‌കീം കോ ഓർഡിനേറ്റർ സേവ്യർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. ലിന്റോ ലാസർ,നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എൻ.എസ.് ഷൈൻ, ടെക്നിക്കൽ അസിസ്റ്റന്റ് മീനു എം. ബിജു എന്നിവർ പ്രസംഗിച്ചു.