തിരുവനന്തപുരം: മൂന്നാം ബലാത്സംഗകേസില്‍ അറസ്റ്റിലായി മാവേലിക്കര പ്രത്യേക ജയിലില്‍ റിമാൻഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
രാഹുലിനെ കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനു വിധേയമാക്കണമെന്ന് പൊലീസ് കോടതിയെ അറിയിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ ക്രൂരമായ അതിക്രമങ്ങള്‍ക്ക് തെളിവ് ശേഖരിക്കുന്നത് ശ്രമകരമാണെന്നിരിക്കെ കസ്റ്റഡി നിർബന്ധമാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഹോട്ടലുകള്‍, ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങി വിവിധ പരിശോധനകളും വിവരങ്ങളും രാഹുലില്‍ നിന്നും തേടേണ്ടതുണ്ട്. അന്വേഷണത്തോട് സഹകരിക്കാത്ത നിലപാടിലുമാണ് രാഹുല്‍, ഈ ഘട്ടത്തില്‍ കസ്റ്റഡി അനിവാര്യമാണെന്ന് പോലീസ് കോടതിയെ ധരിപ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സമാന കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി കസ്റ്റഡി അനുവദിക്കാനാണ് സാധ്യത.
അതേസമയം കേസില്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തിലും കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടതെന്നും ജാമ്യാപേക്ഷയില്‍ രാഹുല്‍ പതിവ് വാദം ഉന്നയിക്കുന്നു. ഹോട്ടലില്‍ മുറിയെടുത്ത യുവതി തന്നെയാണെന്നും, ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്നും രാഹുല്‍ വാദിക്കുന്നു. കസ്റ്റഡി അപേക്ഷയില്‍ തീരുമാനമെടുത്ത ശേഷമാകും കോടതി ജാമ്യാപേക്ഷ പരിഗണിക്കുക. കസ്റ്റഡി അനുവദിക്കാനുള്ള സാധ്യതയേറെയാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു അങ്ങനെയെങ്കില്‍ കോടതിക്ക് ജാമ്യാപേക്ഷ തള്ളുകയോ പരിഗണിക്കാൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയോ ചെയ്യാം. കോടതിയുടെ തീരുമാനം എന്തായാലും രാഹുലിനെതിരായ ബലാത്സംഗ കേസുകളില്‍ നിർണായകമാകും.














































































