ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ ഒരു അപ്പാർട്ട്മെന്റിന്റെ ഒൻപതാം നിലയില്‍ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച പുലർച്ചെയാണ് 16, 14, 12 വയസ്സുള്ള പെണ്‍കുട്ടികള്‍ തങ്ങളുടെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടിയത്. നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ദക്ഷിണ കൊറിയൻ സംസ്‌കാരത്തോടുള്ള പെണ്‍കുട്ടികളുടെ കടുത്ത ആസക്തിയും കുടുംബത്തിലെ അസ്വാരസ്യങ്ങളുമാണ് ഈ കടുംകൈയിലേക്ക് അവരെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച പെണ്‍കുട്ടികള്‍ കഴിഞ്ഞ രണ്ട് വർഷമായി സ്കൂളില്‍ പോയിരുന്നില്ലെന്നും വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊറിയൻ സംഗീതം (K-pop), കൊറിയൻ സിനിമകള്‍, ഓണ്‍ലൈൻ ഗെയിമുകള്‍ എന്നിവയിലായിരുന്നു ഇവരുടെ ലോകം. തങ്ങള്‍ പരസ്പരം വിളിച്ചിരുന്നത് കൊറിയൻ ടെലിവിഷൻ ഷോകളിലെ കഥാപാത്രങ്ങളായ 'മരിയ', 'അലീസ', 'സിൻഡി' എന്നീ പേരുകളിലാണെന്ന് പോലീസ് കണ്ടെത്തി. "ഞാൻ ഒറ്റയ്ക്കാണ്", "എന്റെ ജീവിതം വളരെ ഏകാന്തമാണ്" എന്നിങ്ങനെയുള്ള വാചകങ്ങള്‍ ഇവരുടെ മുറിയുടെ ചുവരുകളില്‍ എഴുതിവെച്ചിരുന്നു.
ഓഹരി ഇടപാടുകാരനായ ഇവരുടെ പിതാവ് ചേതൻ കുമാറിനു കോടികളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. വൈദ്യുതി ബില്‍ അടയ്ക്കാൻ ഏകദേശം 15 ദിവസം മുമ്പ് അദ്ദേഹം മൂത്ത പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങി വിറ്റത് കുട്ടികളെ വലിയ മാനസിക വിഷമത്തിലാക്കിയിരുന്നു. കുട്ടികളെ വിവാഹം കഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഇന്ത്യക്കാരല്ല, കൊറിയക്കാരായതിനാല്‍ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് സഹോദരിമാർ മറുപടി നല്‍കിയതായി റിപ്പോർട്ടുണ്ട്.
പെണ്‍കുട്ടികള്‍ ടാസ്‌ക് അധിഷ്ഠിത കൊറിയൻ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നും അവസാന ടാസ്‌ക് ആത്മഹത്യയാണെന്നും ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നിരുന്നാലും, ബുധനാഴ്ച വൈകുന്നേരത്തോടെ, പെണ്‍കുട്ടികള്‍ കൊറിയൻ സംസ്കാരത്താല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു, എന്നാല്‍ അത് മാത്രമായിരുന്നില്ല അവരെ മരണത്തിലേക്ക് ചാടിയതിന്റെ പ്രേരണ. കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു, പെണ്‍കുട്ടികള്‍ കഴിഞ്ഞ രണ്ട് വർഷമായി സ്കൂളില്‍ പോയിരുന്നില്ല. വലിയ കടബാധ്യതയാണ് ഇതിന് കാരണമെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ വീണ്ടും സ്കൂളില്‍ അയയ്ക്കാൻ പിതാവ് ഒരിക്കലും മെനക്കെട്ടിരുന്നില്ല.
മാതാപിതാക്കള്‍ തങ്ങളുടെ ഇഷ്ടങ്ങളെ എതിർക്കുന്നതിലുള്ള അമർഷം കുട്ടികള്‍ എഴുതിയ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാണ്. കൊറിയൻ, ചൈനീസ്, ജാപ്പനീസ് സംഗീതവും ഡോറെമോൻ, ഷിൻ-ചാൻ തുടങ്ങിയ കാർട്ടൂണുകളും മാതാപിതാക്കള്‍ വിലക്കിയ 19 കാര്യങ്ങളുടെ പട്ടികയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിതാവ് ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ട്, ഇവർ മൂവരും സഹോദരിമാരാണ്. അഞ്ച് കുട്ടികളടക്കം ഈ കുടുംബം ഒന്നിച്ചാണ് താമസിച്ചിരുന്നത്. മരിച്ച കുട്ടികള്‍ ആദ്യത്തെ രണ്ട് ഭാര്യമാരുടേതാണ്. തങ്ങളുടെ നാല് വയസ്സുള്ള അനിയത്തിയെ കൊറിയൻ സംസ്‌കാരം പഠിപ്പിക്കാൻ ശ്രമിച്ചപ്പോള്‍ മാതാപിതാക്കള്‍ ഇടപെട്ടതും, ആ കുട്ടിക്ക് ബോളിവുഡ് സിനിമകളോട് താല്‍പ്പര്യം വർദ്ധിച്ചതും പെണ്‍കുട്ടികളെ പ്രകോപിപ്പിച്ചു എന്ന് പോലീസ് കരുതുന്നു.














































































