നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി.കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്താണെന്നും കോടതി ചോദിച്ചു.കേസിന്റെ വിചാരണനടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്ന് കാട്ടി പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവുള്ള കേസില്‍ 24 മാസമായിട്ടും വിചാരണ നീണ്ടുപോവുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.നേരത്തെ വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി. സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിര്‍പ്പ് ചൊവ്വാഴ്ച അറിയിക്കാമെന്നും അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.പുതുതായി 41 സാക്ഷികളെക്കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു.ദിലീപിന്റെ വാദങ്ങള്‍ എഴുതി നല്‍കാനും കോടതി നിര്‍ദേശം നല്കി. ഈ മാസം 17ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
