കോട്ടയം വഴി തീവണ്ടി യാത്രക്കാരുടെ വിവിധ ആവശ്യങ്ങളുമായി ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം സമർപ്പിച്ചു.
കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് തടസ്സം നിൽക്കുന്ന പിറ്റ് ലൈന്റെ അഭാവം പരിഹരിക്കുക, അനുബന്ധ സൗകര്യങ്ങൾക്ക് അടിയന്തിര ഇടപെടൽ ഉണ്ടാകുക, കോട്ടയത്ത് നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുക, മലബാർ മേഖലയിലേക്കുള്ള യാത്രാക്ലേശം കൂടി കണക്കിലെടുത്ത് മംഗലാപുരത്ത് നിന്ന് പുലർച്ചെ പുറപ്പെട്ട്, 12.00 ന് കോട്ടയം സ്റ്റേഷനിലെത്തി ഉച്ചയ്ക്ക് ശേഷം മടങ്ങി പോകുന്ന വിധം നമോ ഭാരത് സർവീസിന് പ്രഥമ പരിഗണന നൽകുക, ശബരിമല തീർത്ഥാടന കാലത്ത് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണിക്കുക, വഞ്ചിനാട്, മലബാർ എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിലെ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനമാണ് റെയിൽവേ പാസഞ്ചർ സർവീസസ് മുൻ കമ്മിറ്റിയംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ്റെ സാന്നിധ്യത്തിൽ ഫ്രണ്ട്‌സ് ഓൺ റെയിൽസ് കോട്ടയം സെക്രട്ടറി ശ്രീജിത്ത് കുമാർ നൽകിയത്.
അമൃത് ഭാരത് പദ്ധതിയുടെ പൂർത്തീകരണത്തോടൊപ്പം ഏറ്റുമാനൂർ സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ഉറപ്പു നൽകിയതായി ഭാരവാഹികൾ പറഞ്ഞു..
എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന ബഹുദൂര ട്രെയിനികളിലെയും മധുര വഴി കൊല്ലത്ത് അവസാനിക്കുന്ന സ്പെഷ്യൽ ട്രെയിനുകളിലെത്തുന്ന അയ്യപ്പഭക്തർക്കുമായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന കോട്ടയം, ചെങ്ങന്നൂർ സ്റ്റേഷനുകളെ ബന്ധിപ്പിച്ച്, നിലവിലെ ദീർഘമായ ഇടവേളകൾ പരിഹരിക്കും വിധം കൂടുതൽ മെമു, പാസഞ്ചർ സ്പെഷ്യൽ സർവീസുകൾ ആരംഭിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് നൽകിയ മണ്ഡലകാല മുന്നൊരുക്കങ്ങൾ ഉൾപ്പെടുത്തിയ മറ്റൊരു നിവേദനത്തിൽ ആവശ്യപ്പെട്ടു. ശബരിമലയുടെ പ്രധാന ഇടാത്താവളമായി നിലകൊള്ളുന്ന ഏറ്റുമാനൂർ സ്റ്റേഷൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ശബരി സ്പെഷ്യൽ ട്രെയിനുകൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയിലെ ബഹുഭൂരിപക്ഷം വരുന്ന ക്രൈസ്തവ വിശ്വാസികൾക്ക് വേളാങ്കണ്ണി തീർത്ഥാടനത്തിന് അനുയോജ്യമായ
16361/62 എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ്സും, ശബരിമല തീർത്ഥാടകാർക്കും തെലുങ്കാനയിലെ മലയാളികൾക്കും പ്രയോജനപ്പെടുന്ന പോലെ തിരിച്ച് ഏറ്റുമാനൂർ പരിസര പ്രദേശത്തുള്ള നിരവധി ഭക്തജനങ്ങൾക്ക് തിരുപ്പതി ക്ഷേത്ര ദർശനത്തിനും 17229/30 ശബരി എക്സ്പ്രസ്സിനും ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. ഒപ്പം എം ജി യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ഐ സി എച്ച്, ബ്രില്യന്റ് കോളേജ്, ഐ ടി ഐ പോലുള്ള സ്ഥാപനങ്ങളെ ആശ്രയിക്കുന്നവരുടെ പ്രധാന ആവശ്യമായി 16309/10 കായംകുളം എറണാകുളം എക്സ്പ്രസ്സ് മെമുവിന്റെ ഏറ്റുമാനൂരിലെ സ്റ്റോപ്പിന്റെ സാധ്യതയും തേടി.
ഏറ്റുമാനൂർ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യം വളരെ അനിവാര്യമാണെന്നും വരുമാനത്തിന്റെ അടിസ്ഥാനത്തിൽ NSG 5 ലേയ്ക്ക് അപ്ഗ്രെഡ് ചെയ്യപ്പെട്ട ഏറ്റുമാനൂരിൽ കൂടുതൽ യാത്രാ സൗകര്യങ്ങൾ പരിഗണിക്കുമെന്നും കേന്ദ്രമന്തി ജോർജ്ജ് കുര്യൻ യാത്രക്കാരെ അറിയിച്ചു.
നൽകിയ നിവേദനങ്ങൾ പഠിച്ചശേഷം കേന്ദ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ചചെയ്യുകയും അടിയന്തിര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
യദു കൃഷ്ണൻ, ലെനിൻ കൈലാസ് എന്നിവരും യാത്രക്കാരെ പ്രതിനിധീകരിച്ച് സംസാരിച്ചു.