ശബരിമല മാളികപ്പുറത്തിന് സമീപത്തെ വെടിപ്പുരയിൽ വെടിമരുന്നിന് തീപിടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മാളികപ്പുറത്തെ വെടിവഴിപാട് നിർത്തിവയ്ക്കും. വെടിപ്പുരയിൽ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പൊലീസ് പിടിച്ചെടുത്തു. വെടിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വെടിമരുന്ന് സുരക്ഷിതമായാണോ സൂക്ഷിച്ചിരുന്നത് എന്ന കാര്യം വീണ്ടും പരിശോധിക്കും. സന്നിധാനത്തെയും പരിസരത്തെയും മറ്റ് വെടിവഴിപാട് കേന്ദ്രങ്ങളിലും ഇന്ന് വീണ്ടും പരിശോധന നടത്തും. പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കാനായില്ലെങ്കിൽ ശബരിമലയിലെ വെടിവഴിപാട് താൽക്കാലികമായി നിർത്തിവെപ്പിക്കാൻ ആണ് റവന്യൂ-പോലീസ് അധികൃതരുടെ തീരുമാനം.