കോട്ടയം: ഹൃദായാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആന്‍ മരിയ ജോയ് (17) അന്തരിച്ചു. കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് അന്ത്യം. കഴിഞ്ഞ ജൂണില്‍ കുര്‍ബാനയ്ക്കിടെയാണ് ഇടുക്കി സ്വദേശിയായ ആന്‍ മരിയയ്ക്ക് ഹൃദായഘാതമുണ്ടാകുന്നത്. കട്ടപ്പനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ജൂലായിൽകോട്ടയത്തെആശുപത്രിയിലേക്ക് മാറ്റി.
ആന്‍ മരിയയുമായി കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് അന്ന് രണ്ടു മണിക്കൂര്‍ 39 മിനിറ്റില്‍ ഇടപ്പള്ളിയെത്തിയത് വാര്‍ത്തയായിരുന്നു. കട്ടപ്പനയില്‍ നിന്ന് ഇടപ്പള്ളിയിലേക്കുള്ള 133 കിലോമീറ്റര്‍ ദൂരം ചുരുങ്ങിയ സമയത്തിനുള്ളില്‍ താണ്ടാന്‍ സഹായകമായത് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതോടെ നാട് ഒന്നടങ്കം ആന്‍ മരിയയ്ക്കായി കൈകോര്‍ത്തു. വാഹനത്തിന് വഴിയൊരുക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും അഭ്യര്‍ത്ഥനയുണ്ടായി. റോഷി അഗസ്റ്റിനും കൊച്ചിയിലേക്ക് ആംബുലന്‍സിനൊപ്പം തിരിച്ചിരുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ പോലീസും ചേര്‍ന്നതോടെ നാലര മണിക്കൂറിലധികം വേണ്ടി വന്നേക്കാമായിരുന്ന യാത്ര രണ്ടര മണിക്കൂറില്‍ പൂര്‍ത്തിയായി. ഒരു നാടിന്റെ പ്രാര്‍ത്ഥനയെ വിഫലമാക്കിയാണ് ആന്‍ മരിയയുടെ വിടവാങ്ങല്‍. രണ്ടു മാസത്തിലേറെയായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടേയും ഷൈനിയുടേയും മകളാണ് ആന്‍ മരിയ. സംസ്‌കാരം ഞായറാഴ്ച 2 മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളിയില്‍ നടക്കും.