കോട്ടയം: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഭക്ഷ്യസുരക്ഷാലൈസൻസ് പരിശോധിക്കുന്നതിനായി ഓപ്പറേഷൻ ഫോസ്‌കോസ് എന്ന പേരിൽ ജില്ലയിലെ 672 സ്ഥാപനങ്ങളിലാണ് രണ്ടു ദിവസങ്ങളായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എട്ടു സ്ക്വാഡുകൾ പരിശോധന നടത്തിയത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയും ലൈസൻസ് എടുക്കേണ്ട വിഭാഗത്തിലായിരുന്നിട്ടും രജിസ്‌ട്രേഷൻ മാത്രമായി പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ഇവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ സി.ആർ. രൺദീപ് അറിയിച്ചു. പൂട്ടിയ കടകൾ പിഴയടച്ച ശേഷം ലൈസൻസിന് രേഖാമൂലം അപേക്ഷിച്ചാലേതുറക്കാൻസാധിക്കുകയുള്ളൂ.പരിശോധനകൾ തുടരുന്നതാണെന്നും അധികൃതർ അറിയിച്ചു. 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യസംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ചു വിൽപ്പന നടത്തുന്നവർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താൽക്കാലിക കച്ചവടക്കാർ എന്നിവർക്കാണ് രജിസ്‌ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ, നിരവധി കച്ചവടസ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനാ ഡ്രൈവ് നടത്തിയത്.