ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്ന് എഡിജിപി എം.ആര്‍. അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മിഷണർ നിധിൻ അഗർവാൾ, ഐബി സ്പെഷ്യൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന യുപിഎസ്സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്.
എം.ആർ. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിനാണ് പുതിയ പട്ടികയോടെ തിരിച്ചടിയായിരിക്കുന്നത്. എം.ആർ. അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചത്. ഡിജിപി റാങ്കിലുള്ള നാലുപേരെ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും എം.ആർ. എം.ആർ. അജിത് കുമാറിനെ ഉൾപ്പെടുത്തുന്നതിനുവേണ്ടിയാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി സംസ്ഥാനസർക്കാർ പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ചത്.