അധികാര വര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും അഴിമതികള്‍ക്കെതിരെ നിതാന്ത പോരാട്ടം നടത്തിയ നവാബ് രാജേന്ദ്രന്റെ ഓര്‍മകള്‍ക്ക് 18 വയസ്.
സമൂഹത്തിലെ അരികുചേര്‍ക്കപ്പെട്ട മനുഷ്യര്‍ക്ക് നീതി ലഭിക്കുന്നതിനും മനുഷ്യാവകാശത്തിനും വേണ്ടി നിയമ വ്യവഹാരങ്ങളിലൂടെയും പത്രപ്രവര്‍ത്തനത്തിലൂടെയും നിരന്തരം പരിശ്രമിച്ച മനുഷ്യസ്‌നേഹിയായിരുന്നു നവാബ് രാജേന്ദ്രന്‍.
സ്വന്തമായി ഒരു മേല്‍വിലാസം പോലുമില്ലാത്ത മനുഷ്യര്‍ക്ക് ഒരുകാലത്ത് എപ്പോഴും ആശ്രയിക്കാവുന്ന മേല്‍വിലാസമായിരുന്നു അദ്ദേഹം.
നവാബ് രാജേന്ദ്രൻ, ഹൈക്കോര്‍ട്ട് വരാന്ത, കൊച്ചി. ഈ മേല്‍വിലാസത്തില്‍ അയയ്ക്കുന്ന ഒരു കത്തും പരിഗണിക്കപ്പെടാതെ പോകില്ലെന്ന് അത് അയയ്ക്കുന്നവര്‍ക്ക് ഉറപ്പായിരുന്നു.
നിലം മുട്ടുന്ന കാവിമുണ്ട്, ജുബ്ബ, തോളിലൊരു സഞ്ചി, നീട്ടി വളര്‍ത്തിയ താടിയും മുടിയും.. കാഷായം ചുറ്റിയ, എന്നാല്‍ സന്യാസിയല്ലാതിരുന്ന നവാബ് രാജേന്ദ്രന്റെ ഈ രൂപം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. പൊതുതാത്പര്യമല്ലാതെ മറ്റൊരു താത്പര്യവും രാജേന്ദ്രന് ജീവിതത്തില്‍ ഇല്ലായിരുന്നു. തൃശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന രാജേന്ദ്രന്റെ നവാബ് എന്ന പത്രം അഴിമതിക്കെതിരായി നടത്തിയത് കുരിശുയുദ്ധങ്ങള്‍. തട്ടില്‍ എസ്റ്റേറ്റ് അഴിമതി ഉള്‍പ്പടെ കോണ്‍ഗ്രസിലെ എക്കാലത്തെയും ശക്തന്‍ കെ.കരുണാകരനെതിരെ നവാബ് നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തില്‍ രാജേന്ദ്രന് നഷ്ടപ്പെട്ടത് മുന്‍നിരയിലെ രണ്ട് പല്ലുകളായിരുന്നു. കരുണാകരന്‍ മന്ത്രിസഭയിലെ അംഗമായിരുന്ന എം.പി.ഗംഗാധരന്‍ സ്വന്തം മകളുടെ പ്രായം തിരുത്തി വിവാഹം കഴിപ്പിച്ചയച്ച സംഭവം പുറത്തുകൊണ്ടുവന്നത് നവാബ് രാജേന്ദ്രനായിരുന്നു. ഒടുവില്‍, ഗംഗാധരന് രാജിവെയ്‌ക്കേണ്ടിവന്നു. മന്ത്രിമാര്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍. നവാബ് പോരടിക്കാത്തവര്‍ കുറവായിരുന്നു. കോടതി മുറികളിലെ നവാബിന്റെ ക്രോസ് വിസ്താരങ്ങള്‍ പ്രഗത്ഭരായ അഭിഭാഷകരെ പോലും വെള്ളം കുടിപ്പിച്ചു. ഒരിക്കല്‍ രണ്ട് ലക്ഷം രൂപയുടെ ഒരു പുരസ്‌കാരം ലഭിച്ചപ്പോള്‍ നവാബ് രാജേന്ദ്രന്‍ ആ തുക നല്‍കിയത് എറണാകുളം ജനറല്‍ ആശുപത്രിക്കായിരുന്നു.
2003ല്‍ അമ്പത്തിമൂന്നാം വയസില്‍ നവാബ് രാജേന്ദ്രന്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയപ്പോള്‍ സമൂഹത്തിലെ മേല്‍വിലാസമില്ലാത്തവര്‍ക്ക്, അരികുചേര്‍ക്കപ്പെട്ടവര്‍ക്ക് നഷ്ടമായത് അവരുടെ മേല്‍വിലാസമായിരുന്നു....
നീതിയുടെ വെളിച്ചത്തിനായി നിരന്തരം പോരാടിയ നിസ്വാര്‍ത്ഥനായ ഒരു മനുഷ്യനെയായിരുന്നു....