തിരു.: സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ഇല്ലാതാക്കാനാണ് അധികാരികൾശ്രമിക്കുന്നതെന്നാരോപിച്ച് തൊഴിലാളികൾ സംയുക്ത പ്രതിഷേധത്തിന്. രണ്ടുലക്ഷത്തോളം വരുന്ന ബസ് അനുബന്ധ തൊഴിലാളികൾ വോട്ടുബാങ്കായി നിന്ന് തൊഴിൽ സംരക്ഷണത്തിന്സമരപരിപാടികൾ ആവിഷ്‌കരിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു മേഖലകളിലായി സമരപ്രഖ്യാപന കൺവെൻഷനുകൾ ചേരുമെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു.
ഇരുപത്തയ്യായിരത്തോളം ബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 5400 എണ്ണമാണ് അവശേഷിക്കുന്നത്. ഇവയെ ആശ്രയിച്ച് രണ്ടുലക്ഷത്തോളം തൊഴിലാളികൾ ജീവിക്കുന്നു. ബസ് ഉടമ, കണ്ടക്ടർ, ഡ്രൈവർ, ക്ലീനർ എന്നിവർക്കു പുറമെ വർക്ക്‌ഷോപ്പുകാർ, ടയർ കടക്കാർ, സ്‌പെയർ പാർട്‌സ് കടക്കാർ, ഇന്ധനവിൽപ്പന സ്ഥാപനങ്ങൾ തുടങ്ങിയവ നടത്തുന്നവരുടെയെല്ലാം ഉപജീവനമാർഗ്ഗമാണ് സ്വകാര്യ ബസ് വ്യവസായമേഖല.നേരത്തേ 140 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള സർവീസിന് സ്വകാര്യ ബസുകൾക്ക് അവകാശമില്ലെന്ന പേരിൽ 800 സർവീസുകൾ സർക്കാർ ഏറ്റെടുത്തു. ഫെബ്രുവരി 28 മുതൽ ലിമിറ്റഡ് സ്റ്റോപ്പുകളായി ഓടിയിരുന്ന 220 പെർമിറ്റും ഏറ്റെടുത്തു. ഇവ കൂടുതൽ നിരക്ക് ഈടാക്കി ഓടിത്തുടങ്ങിയതോടെ സാധാരണക്കാർക്കും നഷ്‌ടമാണ്. കെഎസ്ആർടിസിയെ സംരക്ഷിക്കാനെന്ന പേരിൽ സ്വകാര്യ ബസ് മേഖല തകർക്കുകയാണ് സർക്കാർ. സ്വിഫ്റ്റ് എന്ന സ്വകാര്യ കമ്പനിക്ക് മേഖലയെതീറെഴുതിക്കൊടുക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു.
ഇന്ന് വളാഞ്ചേരിയിൽ മേഖലാ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. തുടർന്ന് കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിലുമാണ് മേഖലാ സമരപ്രഖ്യാപന കൺവെൻഷനുകൾ ചേരുകയെന്ന് സമരത്തിന് നേതൃത്വം നൽകുന്ന ഷിബു പാട്ടശ്ശേരി, അനൂപ് കോഴിക്കോട്, സമദ് കോഴിക്കോട്, പ്രദീപ് വേങ്ങര, മോഹനൻ വളാഞ്ചേരി എന്നിവർ പറഞ്ഞു.