തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ രാമദുഗുവിലാണ് സംഭവം.
മാനസിക വെല്ലുവിളിനേരിടുന്ന രാമദുഗു സ്വദേശി വെങ്കിടേഷിനെ (37)യാണ് ഇളയ സഹോദരനായ മമിദി നരേഷ് കൊലപ്പെടുത്തിയത്.
സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. ഒന്നരക്കോടിയിലേറെ രൂപയുടെ കടമുണ്ടായിരുന്നു നരേഷിന്. തുടർന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം നരേഷ് ഗൂഢാലോചന നടത്തിയത്.
വിവിധയിടങ്ങളില്‍നിന്ന് വെങ്കിടേഷിന്റെ പേരില്‍ 4.14 കോടി രൂപയുടെ ഇൻഷുറൻസ് നരേഷ് എടുത്തു. വാഹനാപകടമെന്ന് വരുത്തിതീർത്ത് വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു പദ്ധതി. സുഹൃത്തായ രാകേഷ്, ടിപ്പർ ഡ്രൈവർ പ്രദീപ് എന്നിവരെയും ഒപ്പംകൂട്ടി.
നവംബർ 29ന് ടിപ്പറിടിപ്പിച്ച് നരേഷാണ് സഹോദരനെ കൊലപ്പെടുത്തിയത്. തല്‍ക്ഷണംതന്നെ വെങ്കിടേഷ് മരിച്ചു. തുടർന്ന് വാഹനമിടിച്ച് വെങ്കിടേഷ് മരിച്ചതായി നരേഷ് വീട്ടുകാരെ വിളിച്ച് അറിയിച്ചു.
പിന്നീട്, ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കവെ നരേഷിന്റെ വാദങ്ങളില്‍ അവ്യക്തത തോന്നിയ ഇൻഷുറൻസ് കമ്പനി പ്രതിനിധികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. രാമദുഗു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.












































































