തിരുവനന്തപുരം: കോർപ്പറേഷനിലെ തോൽവിയുമായി ബന്ധപ്പെട്ട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രന് രൂക്ഷ വിമർശനം. തോൽവിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രൻ മേയർ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാർട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോർട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിൽ ആര്യ രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുൻ കോർപ്പറേഷൻ ഭരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നത്.
കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമർശനം ഉയർന്നിരുന്നു. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷന് എതിരാക്കിയെന്നും കോർപ്പറേഷൻ ഭരണം ഇടതു പക്ഷത്തിന് നഷ്ടമാകാൻ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണെന്നുമായിരുന്നു ഉയർന്ന വിമർശനം.
ഏത് പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്‍റെ കയ്യിൽനിന്ന് നഷ്ടമായത്. ഇവിടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു.















































































